SPECIAL CIRCUMSTANCES THAT MAY ARISE DURING VOTING

🗳️ വോട്ടെടുപ്പിനിടയിൽ ഉണ്ടായേക്കാവുന്ന സവിശേഷ സാഹചര്യങ്ങൾ

സമ്മതിദായകൻ്റെ നിജസ്ഥിതി പരിശോധിക്കലും തർക്കമുള്ള കേസിലെ നടപടിക്രമവും

സമ്മതിദായകൻ്റെ നിജസ്ഥിതിയെപ്പറ്റി തർക്കമുന്നയിക്കൽ (Challenged Votes)

വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടിട്ടുള്ള ഏതൊരാൾക്കും തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുവാൻ അവകാശമുണ്ട്. സ്ഥാനാർത്ഥിയോ അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് ഏജൻ്റോ പോളിംഗ് ഏജൻ്റോ തർക്കം ഉന്നയിക്കുകയോ വ്യാജ സമ്മതിദായകനെന്ന് വ്യക്തമായ ബോധ്യം വരുകയോ ചെയ്യാത്തപക്ഷം, താൻ ഒരു സമ്മതിദായകനാണെന്ന് അവകാശപ്പെടുകയും പേരും മറ്റ് വിവരങ്ങളും ശരിയായി പറയുകയും തിരിച്ചറിയൽ രേഖ ഹാജരാക്കുകയും ചെയ്യുന്ന ഏതൊരു സമ്മതിദായകനെയും സാധാരണ ഗതിയിൽ ആ സമ്മതിദായകനായി കണക്കാക്കേണ്ടതാണ്.

തർക്കം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ബന്ധപ്പെട്ട സാഹചര്യങ്ങളിൽ നിന്നും ആളിന്റെ നിജസ്ഥിതിയെപ്പറ്റി ന്യായമായ സംശയം തോന്നുമ്പോഴോ പ്രിസൈഡിംഗ് ഓഫീസർ ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും അതിന്മേൽ തീരുമാനത്തിലെത്തേണ്ടതുമാണ്. ഓരോ സമ്മതിദായകനും പ്രിസൈഡിംഗ് ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം ഇതിലേക്കായി ചുമതലപ്പെടുത്തിയിട്ടുള്ള പോളിംഗ് ഓഫീസറോ ആവശ്യപ്പെടുന്ന പക്ഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കേണ്ടതാണ്.

നടപടിക്രമങ്ങൾ

തർക്കം ഉന്നയിക്കുന്നതിനുള്ള ഫീസ്: സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി തർക്കമുന്നയിക്കുന്നതിന് സ്ഥാനാർത്ഥിയോ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജൻ്റോ പോളിംഗ് ഏജന്റോ ചലഞ്ച് ഫീസിനത്തിൽ 10 രൂപ പണമായി നൽകേണ്ടതാണ്. ഒരു സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ഒരു സ്ഥാനാർത്ഥിയോ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജൻ്റോ / പോളിംഗ് ഏജൻ്റോ ഉന്നയിക്കുന്ന ഏതൊരു തർക്കവും അങ്ങനെ തർക്കമുന്നയിക്കുന്ന ആൾ ചലഞ്ച് ഫീസിനത്തിൽ പത്തുരൂപ പണമായി നൽകിയ ശേഷമല്ലാതെ പരിഗണിക്കേണ്ടതില്ല. പണം നൽകിക്കഴിഞ്ഞാൽ തർക്കം ഉന്നയിച്ച ആൾക്ക് ഫാറം എൻ 20-ൽ പണം കൈപ്പറ്റിയതിനുള്ള രസീത് നൽകേണ്ടതാണ്.

ആർക്കെതിരെയാണോ തർക്കം ഉന്നയിക്കപ്പെട്ടിട്ടുള്ളത്, അദ്ദേഹത്തോട് ആൾമാറാട്ടത്തിനുള്ള ശിക്ഷയെപ്പറ്റി മുന്നറിയിപ്പ് നൽകുകയും വോട്ടർ പട്ടികയിലെ പ്രസക്തമായ ഉൾക്കുറിപ്പ് പൂർണ്ണമായും വായിച്ചുകേൾപ്പിക്കുകയും ആ ഉൾക്കുറിപ്പിൽ പറയുന്ന ആൾ താങ്കൾ തന്നെയാണോ എന്ന് ചോദിക്കുകയും തർക്കമുന്നയിക്കപ്പെട്ട വോട്ടുകളുടെ പട്ടികയിൽ (ഫാറം 21) അദ്ദേഹത്തിൻ്റെ പേര് എഴുതിച്ചേർക്കുകയും അതിൻമേൽ അദ്ദേഹത്തിന്റെ ഒപ്പോ വിരലടയാളമോ പതിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യുവാൻ അദ്ദേഹം വിസമ്മതിക്കുന്നപക്ഷം അദ്ദേഹത്തെ വോട്ടു ചെയ്യുവാൻ അനുവദിച്ചുകൂടാ.

പഞ്ചായത്തിൻ്റെ വിവിധ തലങ്ങളിലേയ്ക്ക് ഒരേ സമയം വോട്ടെടുപ്പ് നടക്കുന്നിടത്ത്, അങ്ങനെയുള്ള തിരഞ്ഞെടുപ്പിൽ സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ഉന്നയിക്കപ്പെടുന്ന തർക്കം എല്ലാ തലങ്ങളിലുമുള്ള തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ഉന്നയിക്കപ്പെട്ട തർക്കമായി കരുതപ്പെടേണ്ടതും ആ തർക്കത്തെപ്പറ്റി പ്രസക്തമായ ചട്ടത്തിൻ കീഴിൽ പ്രിസൈഡിംഗ് ഓഫീസർ നൽകുന്ന തീർപ്പ് എല്ലാ തലത്തിലുമുള്ള തിരഞ്ഞെടുപ്പുകൾക്കും ഒരേപോലെ ബാധകമായിരിക്കുന്നതുമാണ്. 21 നമ്പർ ഫാറത്തിൽ ഒരു രേഖ മാത്രമേ സൂക്ഷിക്കേണ്ടതുള്ളു. ആ രേഖ ഗ്രാമപഞ്ചായത്ത് തിരഞ്ഞടുപ്പിനെ സംബന്ധിക്കുന്ന മറ്റു രേഖകളോടൊപ്പം വയ്ക്കേണ്ടതാണ്.

തർക്കം സ്ഥാപിക്കപ്പെടുന്നപക്ഷം തർക്കവിധേയനായ ആളെ, പോളിംഗ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന പ്രദേശത്ത് ആധികാരികതയുള്ള പോലീസ് സ്റ്റേഷൻ്റെ സ്റ്റേഷൻ ഹൗസ് ആഫീസറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫാറം എൻ 19 പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയോടൊപ്പം ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസർക്ക് കൈമാറേണ്ടതാണ്. തർക്കമുന്നയിക്കപ്പെട്ട വോട്ടുകളുമായി ബന്ധപ്പെട്ട രസീത് ബുക്ക് – ഫാറം എൻ 20 രണ്ടാമത്തെ പാക്കറ്റിൽ ഉൾപ്പെടുത്തി തിരികെ നൽകണം. തർക്കമുന്നയിക്കപ്പെട്ട വോട്ടുകളുടെ പട്ടിക – ഫാറം 21 ഒന്നാമത്തെ പാക്കറ്റിൽ ഉൾപ്പെടുത്തി തിരികെ നൽകണം.

തർക്കമുന്നയിക്കുന്നതിനുള്ള ഫീസ് തിരിച്ചുകൊടുക്കുകയോ കണ്ടുകെട്ടുകയോ ചെയ്യൽ

തർക്കമുന്നയിച്ചത് നിസ്സാരകാരണത്താലല്ലെന്നോ അല്ലെങ്കിൽ ഉത്തമവിശ്വാസത്തോടു കൂടിയാണെന്നോ പ്രിസൈഡിംഗ് ഓഫീസർക്ക് അഭിപ്രായമുള്ള ഓരോ കേസിലും, അന്വേഷണം അവസാനിച്ചാലുടനെ തർക്കമുന്നയിച്ചതിനുള്ള ഫീസായ പത്തുരൂപ തർക്കമുന്നയിച്ച ആൾക്ക് രസീത് ബുക്കിലെ അതു സംബന്ധിച്ച ഒരു രസീതിന്റെ കൗണ്ടർ ഫോയിലിൽ അദ്ദേഹത്തിൻ്റെ രസീത് വാങ്ങിച്ചു കൊണ്ട് മടക്കികൊടുക്കേണ്ടതാണ്.

അങ്ങനെയല്ലാത്ത കേസുകളിൽ തർക്കമുന്നയിച്ചതിനുള്ള ഫീസ് സർക്കാരിലേക്ക് കണ്ടുകെട്ടേണ്ടതും പ്രസക്തമായ രസീതിന്റെ കൗണ്ടർ ഫോയിലിൽ ‘കണ്ടുകെട്ടിയിരിക്കുന്നു’ എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. കണ്ടുകെട്ടിയ തുക തർക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റിന്റെ പകർപ്പിനോടൊപ്പം നേരിട്ട് ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം.

വോട്ടർപട്ടികയിലെ ക്ലറിക്കലും അച്ചടി സംബന്ധിച്ചതുമായ പിശകുകൾ അവഗണിക്കേണ്ടതാണ്.

ഒരു സമ്മതിദായകനെ സംബന്ധിച്ച് വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദ വിവരങ്ങൾ ചിലപ്പോൾ തെറ്റായി അച്ചടിക്കപ്പെട്ടിരിക്കുകയോ അല്ലെങ്കിൽ സമ്മതിദായകന്റെ കൃത്യമായ വയസ്സിന്റെ കാര്യം പോലെയുള്ളവ കാലഹരണപ്പെട്ടുപോയിരിക്കുകയോ ചെയ്യാം. ഏതെങ്കിലും സമ്മതിദായകനെ സംബന്ധിക്കുന്ന ഉൾക്കുറിപ്പുകളിലെ വെറും ക്ലറിക്കലോ അച്ചടി സംബന്ധമോ ആയ പിശകുകൾ, വോട്ടർ പട്ടികയിൽ സമ്മതിദായകനെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങൾ വച്ചുകൊണ്ട് യഥാർത്ഥ സമ്മതിദായകൻ തന്നെയാണ് വന്നിട്ടുള്ളതെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യം വരുന്നപക്ഷം, അവഗണിക്കേണ്ടതാണ്.

വോട്ടർ പട്ടിക ഒന്നിലധികം ഭാഷകളിൽ തയ്യാറാക്കപ്പെട്ടിരിക്കുകയും വോട്ടർപട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ ഒരാളുടെ പേര് ചേർക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അതേ പ്രദേശത്തുള്ള വോട്ടർപട്ടികയുടെ മറ്റൊരു ഭാഷയിലുള്ള പതിപ്പിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിട്ടുള്ള പക്ഷം അദ്ദേഹത്തെ വോട്ടു ചെയ്യുവാൻ അനുവദിക്കേണ്ടതാണ്. അങ്ങനെയുള്ള ഓരോ സമ്മതിദായകനെയും സംബന്ധിച്ച ഒരു ഉൾക്കുറിപ്പ് വോട്ടർ പട്ടികയുടെ മാർക്ക്‌ഡ് കോപ്പിയിൽ ചുവന്ന മഷിയിൽ എഴുതിച്ചേർക്കേണ്ടതാണ്.

സമ്മതിദായകൻ്റെ അർഹത ചോദ്യം ചെയ്യൽ

സമ്മതിദായകന്റെ നിജസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ടുള്ളപക്ഷം അദ്ദേഹത്തിന് വോട്ടുചെയ്യുവാൻ അവകാശമുണ്ട്. അങ്ങനെയുള്ള ഒരാളിന് സമ്മതിദായകനാകുവാനുള്ള അവകാശത്തെപ്പറ്റി പോളിംഗ് സ്റ്റേഷനിൽ വച്ച് ചോദ്യം ഉന്നയിക്കുവാൻ പാടില്ലാത്തതാകുന്നു. ഉദാഹരണത്തിന്, അദ്ദേഹത്തിന് 18 വയസ്സിൽ കൂടുതൽ പ്രായമുണ്ടോ എന്നോ നിയോജകമണ്ഡലത്തിൽ ഒരു വാർഡിൽ സ്ഥിരതാമസക്കാരനാണോ എന്നോ ഉള്ള പ്രശ്നത്തിൽ എന്തെങ്കിലും അന്വേഷണം നടത്തുവാൻ പ്രിസൈഡിംഗ് ഓഫീസർക്ക് അവകാശമില്ല.

എന്നാൽ ഏതെങ്കിലും സമ്മതിദായകൻ്റെ കാര്യത്തിൽ 18 വയസ്സ് തികഞ്ഞുവോ എന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് സംശയം ഉണ്ടാവുകയാണെങ്കിലോ പോളിംഗ് ഏജന്റുമാർ തർക്കം ഉന്നയിക്കുകയാണെങ്കിലോ, ഫാറം നമ്പർ എൻ 16-ൽ സമ്മതിദായകന്റെ പ്രഖ്യാപനം എഴുതിവാങ്ങേണ്ടതാണ്. ഇപ്രകാരം പ്രഖ്യാപനം നൽകുന്നവരുടെയും പ്രഖ്യാപനം നൽകുവാൻ വിസമ്മതിക്കുന്നവരുടെയും വിവരം ഫാറം നമ്പർ എൻ 18-ൽ രേഖപ്പെടുത്തേണ്ടതാണ്. വയസ്സ് സംബന്ധിച്ച് സമ്മതിദായകൻ നടത്തുന്ന പ്രഖ്യാപനം – ഫാറം എൻ 16 – രണ്ടാമത്തെ പാക്കറ്റിൽ ഉൾപ്പെടുത്തി തിരികെ നൽകണം. വയസ്സ് സംബന്ധിച്ച് പ്രഖ്യാപനം വാങ്ങിയ വോട്ടർമാരുടെയും, പ്രഖ്യാപനം നടത്താൻ വിസമ്മതിച്ച വോട്ടർമാരുടെയും പട്ടിക – ഫാറം എൻ 18 – മൂന്നാമത്തെ പാക്കറ്റിൽ ഉൾപ്പെടുത്തി തിരികെ നൽകണം.

അന്ധരുടെയും അവശരുടെയും വോട്ടിംഗ് (Voting by Blind and Infirm Voters)

പ്രത്യക്ഷത്തിൽ കാഴ്ചയ്ക്കു തകരാറുള്ള സമ്മതിദായകരോട് അവർക്ക് വോട്ടിംഗ് മെഷീനിലെ ചിഹ്നങ്ങൾ വേർതിരിച്ചറിയുവാനും അതിന് നേരെയുള്ള ബട്ടൺ അമർത്തുവാനും കഴിയുമോ എന്ന് ചോദിക്കേണ്ടതാണ്. അന്ധത മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് ബാലറ്റ് ലേബലിലെ ചിഹ്നങ്ങൾ തിരിച്ചറിയുന്നതിനോ അതിന് നേരെയുള്ള ബട്ടൺ അമർത്തുന്നതിനോ പരസഹായം കൂടാതെ സാധ്യമല്ലെന്ന് ബോധ്യം വരുന്നപക്ഷം, അദ്ദേഹത്തിനു വേണ്ടി അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് വോട്ടുരേഖപ്പെടുത്തുന്നതിന് 18 വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ അയാളോടൊപ്പം വോട്ടിംഗ് കംപാർട്ട്മെൻ്റിലേക്ക് കൊണ്ടുപോകുവാൻ ആ സമ്മതിദായകനെ അനുവദിക്കേണ്ടതാണ്.

സഹായി

സമ്മതിദായകനുവേണ്ടി സഹായിയായി വോട്ട് രേഖപ്പെടുത്തുവാൻ സ്ഥാനാർത്ഥിയേയോ പോളിംഗ് ഏജന്റ്റിനേയോ അനുവദിക്കുവാൻ പാടില്ലാത്തതാണ്. ഒരു ദിവസം ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ ഒന്നിലധികം സമ്മതിദായകരുടെ സഹായിയായിരിക്കുവാൻ ഒരാളെ അനുവദിക്കാൻ പാടില്ല. ഒരു സഹായിയുടെ സേവനം നൽകുന്നതിന് ഒരു സമ്മതിദായകൻ്റെ നിരക്ഷരത ഒരു മതിയായ കാരണമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സമ്മതിദായകനു വേണ്ടി താൻ രേഖപ്പെടുത്തിയ വോട്ടിൻ്റെ രഹസ്യ സ്വഭാവം സൂക്ഷിച്ചു കൊള്ളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി താൻ പ്രവർത്തിച്ചിട്ടില്ലെന്നും പറയുന്ന ഒരു പ്രഖ്യാപനം സഹായിയുടെ പക്കൽ നിന്ന് ഫാറം നമ്പർ എൻ 15-ൽ വാങ്ങേണ്ടതാണ്. ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്ന അന്ധരും അവശരും ആയ വോട്ടർമാരുടെയും സഹായികളുടെയും വിവരം ഫാറം നമ്പർ 22-ൽ രേഖപ്പെടുത്തേണ്ടതും ഈ ഫാറം പ്രഖ്യാപനങ്ങളോടൊപ്പം രണ്ടാമത്തെ പാക്കറ്റിൽ ചേർത്തു വരണാധികാരിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്. അന്ധരും അവശരും ആയ വോട്ടർമാരുടെ പട്ടിക – ഫാറം 22 – രണ്ടാം പാക്കറ്റിൽ ഉൾപ്പെടുത്തി തിരികെ നൽകണം. അന്ധനോ അവശനോ ആയ വോട്ടറുടെ സഹായി ഒപ്പു വയ്‌ക്കേണ്ടതായ സത്യപ്രസ്താവനയുടെ ഫാറം – ഫാറം എൻ 15 – രണ്ടാം പാക്കറ്റിൽ ഉൾപ്പെടുത്തി തിരികെ നൽകണം. പഞ്ചായത്തിൻ്റെ വിവിധ തലങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുന്ന സംഗതിയിൽ, വിവിധ തലങ്ങളിലുള്ള അന്ധരും അവശതയുള്ളവരുമായ സമ്മതിദായകരുടെ 22-ാം നമ്പർ ഫാറത്തിലുള്ള ലിസ്റ്റ് പ്രത്യേകം പ്രത്യേകം വയ്ക്കേണ്ടതില്ല. എല്ലാ തിരഞ്ഞെടുപ്പുകൾക്കും കൂടി ഒരൊറ്റ ലിസ്റ്റ് മതിയാകും.

ബ്രെയിലി ലിപി

ബ്രെയിലി ലിപി പരിശീലനം ലഭിച്ച സമ്മതിദായകർക്ക് സ്വയം വോട്ടു രേഖപ്പെടുത്തുവാൻ കഴിയുന്ന വിധത്തിൽ ബാലറ്റ് ബട്ടണുകളുടെ വലതുവശത്ത് ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ട്. ഈ വിവരം അന്ധരായ സമ്മതിദായകരെ പ്രിസൈഡിംഗ് ഓഫീസർ അറിയിക്കേണ്ടതാണ്. അപ്രകാരം വോട്ടുചെയ്യുന്നതിന് അവർ തയ്യാറാകുന്നപക്ഷം ബാലറ്റ് ലേബലിലെ എല്ലാ സ്ഥാനാർത്ഥികളുടെയും ക്രമനമ്പരും പേരും, ചിഹ്നവും അവരെ വായിച്ചു കേൾപ്പിക്കേണ്ടതാണ്.

ടെൻഡേർഡ് വോട്ടുകൾ (Tendered Votes)

ഒരാൾ വോട്ട് രേഖപ്പെടുത്തുവാൻ പോളിംഗ് സ്റ്റേഷനിൽ എത്തുമ്പോൾ അയാളുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി കഴിഞ്ഞിരിക്കാം. അങ്ങനെയുള്ള സംഗതിയിൽ പ്രിസൈഡിംഗ് ഓഫീസർക്ക് അയാളുടെ നിജസ്ഥിതിയെപ്പറ്റി സ്വയം ബോദ്ധ്യം വരുത്തുന്നതിനുവേണ്ടി തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്നതാണ്. അയാളുടെ നിജസ്ഥിതി ബോധ്യം വരുന്നപക്ഷം അയാളുടെ ഇടത് ചൂണ്ടുവിരലിൽ മായ്ക്കാനാവാത്ത മഷി കൊണ്ട് അടയാളമിടേണ്ടതാണ്. അയാളെ വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുവാൻ അനുവദിക്കുവാൻ പാടില്ല. അതിനു പകരം ടെൻഡേർഡ് വോട്ടുകളുടെ ലിസ്റ്റിൽ (ഫാറം 21 B) ആവശ്യമായ ഉൾക്കുറിപ്പുകൾ ചേർക്കേണ്ടതും അതിൽ സമ്മതിദായകന്റെ ഒപ്പോ തള്ളവിരലടയാളമോ രേഖപ്പെടുത്തിയ ശേഷം ഒരു ടെൻഡേർഡ് ബാലറ്റ് പേപ്പർ നൽകേണ്ടതുമാണ്.

തുടർന്ന് സമ്മതിദായകൻ വോട്ടിംഗ് കമ്പാർട്ട്മെന്റിൽ പോയി ആ ടെൻഡേർഡ് ബാലറ്റു പേപ്പറിൽ അടയാളം പതിക്കുകയും യഥാവിധി മടക്കി പ്രിസൈഡിംഗ് ഓഫീസറെ ഏൽപ്പിക്കുകയും ചെയ്യേണ്ടതാണ്. വോട്ട് രേഖപ്പെടുത്തപ്പെട്ട എല്ലാ ടെൻഡേർഡ് ബാലറ്റു പേപ്പറുകളും, ഉപയോഗിക്കാത്ത ടെൻഡേർഡ് ബാലറ്റു പേപ്പറുകളും, 21B-ാം നമ്പർ ഫാറത്തിലുള്ള ലിസ്റ്റും ആ ആവശ്യത്തിലേക്ക് പ്രത്യേകമായുള്ള കവറിൽ സൂക്ഷിക്കേണ്ടതും വോട്ടെടുപ്പിന്റെ അവസാനത്തിൽ അതു മുദ്രവയ്ച്ചു 1-ാം നമ്പർ പാക്കറ്റിൽ ഉൾപ്പെടുത്തേണ്ടതുമാണ്. ഇപ്രകാരമുള്ള ടെൻഡേർഡ് ബാലറ്റുപേപ്പറുകളുടെ ശരിയായ കണക്ക് 24 എ നമ്പർ ഫാറത്തിലുള്ള രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ ഒന്നാം ഭാഗത്ത് കാണിക്കേണ്ടതാണ്. ടെൻഡേർഡ് വോട്ടുകളുടെ പട്ടിക – ഫാറം 21 ബി – ഒന്നാമത്തെ പാക്കറ്റിൽ ഉൾപ്പെടുത്തി തിരികെ നൽകണം.

വോട്ടെടുപ്പ് സുഗമമാക്കൽ

തർക്കമുന്നയിക്കപ്പെടുന്ന വോട്ടുകളും ടെൻഡേർഡ് വോട്ടുകളും സംബന്ധിച്ച എല്ലാ കേസുകളും പ്രിസൈഡിംഗ് ഓഫീസർ സ്വയം കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വോട്ടെടുപ്പിന് തടസ്സം നേരിടുകയും കാത്തുനിൽക്കുന്ന മറ്റ് സമ്മതിദായകർക്ക് കാലതാമസവുമുണ്ടാവുകയും ചെയ്തേക്കാം.

വോട്ട് രേഖപ്പെടുത്തുന്നില്ലെന്നു തീരുമാനിച്ചാൽ പാലിക്കേണ്ട നടപടിക്രമം

ഒരു സമ്മതിദായകൻ, വോട്ടർ പട്ടികയിലെ ക്രമ നമ്പർ വോട്ട് രജിസ്റ്ററിൽ (Register of Votes) രേഖപ്പെടുത്തുകയും, സമ്മതിദായകൻ അയാളുടെ ഒപ്പ്/വിരലടയാളം ആ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തതിനു ശേഷം അയാൾ വോട്ട് രേഖപ്പെടുത്തുന്നില്ല എന്ന് തീരുമാനിച്ചാൽ വോട്ട് രേഖപ്പെടുത്തുവാൻ അയാളെ നിർബന്ധിക്കുവാൻ പാടില്ല. വോട്ട് രജിസ്റ്ററിലെ അയാളുടെ ക്രമ നമ്പറിന് നേരെ Remarks കോളത്തിൽ അയാൾ വോട്ട് രേഖപ്പെടുത്തുന്നില്ല എന്ന് തീരുമാനിച്ചുവെന്നു പ്രിസൈഡിംഗ് ഓഫീസർ രേഖപ്പെടുത്തുകയും ആ Remarks നു നേരെ അയാളുടെ ഒപ്പോ/വിരലടയാളമോ പതിപ്പിക്കുകയും ചെയ്താൽ മതിയാകും. ഒപ്പിടുവാൻ വോട്ടർ വിസ്സമ്മതിക്കുകയാണെങ്കിൽ റിമാർക്സ് കോളത്തിൽ “ഒപ്പുവയ്ക്കുവാൻ വിസമ്മതിച്ചു” എന്ന് രേഖപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസർ ഒപ്പുവയ്ക്കേണ്ടതാണ്. ആ വോട്ടറിന്റെയോ തുടർന്ന് വോട്ടു ചെയ്യുന്ന വോട്ടർമാരുടെയോ ക്രമ നമ്പറിൽ മാറ്റം വരുത്തേണ്ട കാര്യമില്ല.

അണ്ടർ വോട്ട്സ് (Under Votes)

ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഒന്നിലധികം തലങ്ങളിലേക്ക് (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്) ഒരേ സമയം വോട്ടെടുപ്പ് നടത്തുമ്പോൾ ഒരു വോട്ടർക്ക് ഓരോ തലത്തിലേക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. എന്നാൽ അയാൾ ഏതെങ്കിലും തലത്തിലേക്കു വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിച്ചാൽ അയാൾക്ക് അപ്രകാരം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. സമ്മതിദായകന് അയാൾക്ക് താല്പര്യമുള്ള തലത്തിലെ/തലങ്ങളിലെ സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ END ബട്ടൺ അമർത്തി വോട്ടിംഗ് അവസാനിപ്പിക്കാവുന്നതാണ്. ഇപ്രകാരം ചെയ്യുമ്പോൾ ഏതു തലത്തിലേക്കാണോ അയാൾ വോട്ടു രേഖപ്പെടുത്താതിരിക്കുന്നത് ആ തലത്തിലെ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മറ്റു തലങ്ങളിലേതിനേക്കാൾ ഒന്ന് കുറവായിരിക്കും.

ഒന്നിൽക്കൂടുതൽ സ്ഥാനങ്ങളിലേക്ക് വോട്ട് ചെയ്യേണ്ട സംഗതിയിൽ സമ്മതിദായകൻ എല്ലാ സ്ഥാനങ്ങളിലേക്കും വോട്ട് ചെയ്യാതിരിക്കുകയോ, END ബട്ടൺ അമർത്താതെ വോട്ടിംഗ് കംപാർട്മെന്റ് വിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ പ്രിസൈഡിംഗ് ഓഫീസർ വോട്ട് ചെയ്യുന്നതിനുള്ള അറയിൽ പ്രവേശിച്ച് END ബട്ടൺ അമർത്തി വോട്ടിംഗ് പൂർത്തിയാക്കുകയും, അക്കാര്യം 21 എയിൽ പറയുന്ന വോട്ട് രജിസ്റ്ററിൽ റിമാർക്സ് കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.

ലഹളയും മറ്റും ഉണ്ടാകുന്നപക്ഷം വോട്ടെടുപ്പ് മാറ്റിവയ്ക്കൽ

ലഹളയോ പരസ്യമായി അക്രമം കാട്ടാനുള്ള ശ്രമമോ ഉണ്ടായാൽ അതു നിയന്ത്രിക്കുന്നതിന് പോലീസിനെ ഉപയോഗപ്പെടുത്തണം. പക്ഷെ അതു നിയന്ത്രിക്കാൻ കഴിയാതിരിക്കുകയും വോട്ടെടുപ്പു തുടരുന്നത് അസാദ്ധ്യമായിത്തീരുകയും ചെയ്യുന്നപക്ഷം മാത്രമേ പ്രിസൈഡിംഗ് ഓഫീസർ വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ പാടുള്ളൂ. പ്രകൃതി ക്ഷോഭത്താലോ മറ്റു മതിയായ കാരണത്താലോ വോട്ടെടുപ്പ് നടത്തുന്നത് അസാദ്ധ്യമായിത്തീർന്നാലും വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ടതാണ്. എന്നാൽ താൽക്കാലികമായ മഴയോ കാറ്റോ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്നതിനു മതിയായ കാരണമാകുന്നതല്ല. വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന ഓരോ സംഗതിയിലും സാധാരണഗതിയിൽ വോട്ടെടുപ്പ് അവസാനിച്ചാലെന്നതുപോലെ പോളിംഗ് ഏജൻ്റമാരുടെ സാന്നിദ്ധ്യത്തിൽ വോട്ടിംഗ് മെഷീനുകളും മറ്റും മുദ്രവച്ച് ഭദ്രമാക്കേണ്ടതാണ്.

വോട്ടെടുപ്പ് മാറ്റിവയ്ക്കൽ

വോട്ടെടുപ്പ് മാറ്റിവയ്ക്കുന്നതിന് പ്രിസൈഡിംഗ് ഓഫീസർക്ക് നൽകിയിട്ടുള്ള അധികാരം വളരെ അപൂർവ്വമായി മാത്രവും വോട്ടെടുപ്പ് നടത്തുന്നത് ഭൗതികമായി അസാദ്ധ്യമായിത്തീരുന്ന സന്ദർഭങ്ങളിൽ മാത്രവും വിനിയോഗിക്കേണ്ടതാണ് (കേരള പഞ്ചായത്ത് രാജ് ആക്ട് 71-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 127 -ാംവകുപ്പ്).

വോട്ട് രേഖപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തിൽ എന്തെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോഴോ അല്ലെങ്കിൽ പോളിംഗ് സ്റ്റേഷനിലോ വോട്ടെടുപ്പിന് വേണ്ടി നിജപ്പെടുത്തിയിട്ടുള്ള സ്ഥലത്തോ വച്ച് വോട്ടെടുപ്പ് അസാധുവാക്കുവാൻ ഇടയാക്കുന്ന തരത്തിലുള്ള ഏതെങ്കിലും പിശകോ ക്രമക്കേടോ വരുത്തുകയോ ചെയ്യുന്നുവെങ്കിൽ, പ്രിസൈഡിംഗ് ഓഫീസർ ഉടൻ തന്നെ വിവരം വരണാധികാരിയെ അറിയിക്കേണ്ടതാണ്.

ഒരു പോളിംഗ് സ്റ്റേഷനിലോ വോട്ടെടുപ്പിനു വേണ്ടി നിജപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലത്തോ ആ പോളിംഗ് സ്റ്റേഷനിലെയോ സ്ഥലത്തെയോ തിരഞ്ഞെടുപ്പിൻ്റെ ഫലം തിട്ടപ്പെടുത്തുവാൻ കഴിയാത്ത വിധം ബുത്തു പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെങ്കിൽ പ്രിസൈഡിംഗ് ഓഫീസർ ഉടൻ തന്നെ വിവരം വരണാധികാരിയെ അറിയിക്കേണ്ടതാണ്.

Leave a Reply